തിങ്കളാഴ്‌ച, നവംബർ 19

മറവി

കാറ്റത്തു പാറിപ്പാറി അതിലലലിഞ്ഞില്ലാതായ കൊടി
പറന്നു പറന്നു തൂവല്‍ കൊഴിഞ്ഞു്
ചക്രവാളത്തില്‍ മറഞ്ഞ പറവ
ഏതൊക്കെയോ ആവേശങ്ങള്‍ മണ്ണില്‍ നിന്നും വിണ്ണിലേയ്ക്കു പടര്‍ത്തിയര്‍
ആകാശത്തില്ലാ നിങ്ങള്‍ക്കു സ്മാരകങ്ങള്‍ (ഭൂമിയിലും).
കട്ടപിടിച്ച വിഷാദത്തിന്റെ കരിമ്പുകയേയും മായ്ച്ചുകളയുന്ന വിണ്ണേ,
നീ തന്നെ മൂകത
നീ തന്നെ മറവിയും

ബുധനാഴ്‌ച, നവംബർ 14

പ്രശംസ

അടിമ, കള്ളന്‍ , വേശ്യ......
കുലമണ്ണില്‍ നിന്നും വേരിളക്കി മാറാനാകാത്ത പാഴ്ച്ചെടികള്‍
അതുപോലെയുണ്ട് കുറച്ചു വാക്കുകളും
ആര്‍ക്കും കൊണ്ടുപോയി ഏതു ജുഗുപ്സിതനൃശംസതയുടെ മുന്നിലും
മുട്ടുകുത്തിക്കാനാകുന്നവ..... - പ്രശംസാവചനങ്ങള്‍ !

തിങ്കളാഴ്‌ച, നവംബർ 12

ചിരി

അര്‍ത്ഥം, നിഗൂഢത, ലക്ഷ്യം
ഇവയുടെ വൈരൂപ്യത്തെ
നിന്റെ ചിരിയുടെ സൌന്ദര്യം എത്ര നന്നായി മറയ്ക്കുന്നു!
പ്രാക്തന ചിഹ്നങ്ങള്‍ പോലെ
വരച്ചതു വായിക്കാനാകാതെ
അര്‍ത്ഥം തേടാനറിയാതെ
ഒരു മറുചിരിയുടെ വിഡ്ഢിത്തത്തെ
ഞാന്‍ നിഷ്ക്കളങ്കം സ്വയം ചാര്‍ത്തുന്നു!

വ്യാഴാഴ്‌ച, ജൂലൈ 19

ഒരു മോഹം

ഒഴുകിയെത്തിയൊരു നീര്‍ത്തുള്ളി
ഉറവയിലെത്താന്‍ മോഹിക്കുന്നുണ്ടാകാം...
ഇരു കവിളിലും
കൈവിരല്‍ത്തുമ്പും തന്ത്രിയും നല്‍കിയ
ചുംബനങ്ങളെ
സ്വരങ്ങളും മോഹിക്കുന്നുണ്ടാകാം...
കണ്ണീരു പോലും മിഴിത്തുമ്പില്‍ തിരികെപ്പോയി
വെറുതെയൊന്നു വീര്‍ക്കാന്‍ മോഹിച്ചെന്നിരിക്കാം....
.............................
എനിക്കുമുണ്ടെന്റെ ശൈശവത്തിലേക്കൊന്നു തിരികെപ്പോകണമെന്നു്.....

ഞായറാഴ്‌ച, ജൂലൈ 8

സ്വപ്നം

1
നിശ്ചിതമെന്നു പറയപ്പെടുന്നെങ്കിലും, അനിശ്ചിതമായ വര്‍ണ്ണഭാവവ്യതിയാനങ്ങളിലും അപൂര്‍ണ്ണതയിലും ഋതുക്കള്‍ സ്വപ്നങ്ങളെ അനുകരിക്കുന്നു.
2
മനസ്സില്‍ അന്തര്‍ലീനമായ എല്ലാ ശക്തികളുടെയും അസാന്നിദ്ധ്യത്തില്‍ അവയുടെ അപരന്മാര്‍ സ്വപ്നങ്ങളില്‍ വന്നു വേഷം കെട്ടുന്നു.
3
സ്വപ്നങ്ങളെ പ്രണയം ഒരുപാടുകാലം അപഹരിച്ചിട്ടുണ്ടാകണം.അവ നല്‍കിയ കാല്പനികത മൂല്യനിര്‍ണ്ണയങ്ങളില്‍ മെച്ചമോ മോശമോ ആയിക്കൊള്ളട്ടെ, പ്രണയമില്ലാത്ത സ്വപ്നങ്ങള്‍ തീര്‍ത്തും വിരസം. അതിലേറെ, പ്രണയം കൂട്ടില്ലെങ്കില്‍ സ്വപ്നങ്ങള്‍ക്ക് നമ്മളാകും‍ അരസികര്‍.
4
അങ്ങിങ്ങു ഇഴഞ്ഞുപോകുന്ന ഉരഗങ്ങളെപ്പോലെ, വ്യക്തിപരമായ അസംബന്ധങ്ങള്‍ക്കപ്പുറം സ്വപ്നങ്ങള്‍ക്കു കൂടുതലായി ഒരു വിലമതിക്കനാകില്ല.
5
എങ്കിലും, സ്വപ്നമില്ലാത്ത അവസ്ഥ മനസ്സിനെ വൈകാരികനിശ്ചലതയില്‍ ഘനീഭവിപ്പിക്കുന്നു.

തിങ്കളാഴ്‌ച, ജൂലൈ 2

ഇറച്ചിക്കോഴി

മരണത്തിലേയ്ക്കുമാത്രം നീങ്ങുന്ന
നിദ്രപോലെ നിശ്ചലമായ ഒറ്റവഴി-നിന്റെ ജീവിതം
നിന്റെ മാംസത്തെയും പെറ്റിട്ടു,
പാലൂട്ടാനാകാതെ പോകുന്ന
നിന്റെ ജീവന്റെ
ആരും കാണാത്ത വേദനയ്ക്കു പക്ഷേ ഭാരമില്ല
ഭാരമില്ലാത്തതിനു വിലയുമില്ല...

ഞായറാഴ്‌ച, ജൂലൈ 1

ഒരു വായന

ഒരു പുസ്തകത്തിന്റെ വാതില്‍പ്പഴുതിലൂടെ ഞാനൊന്നെത്തിനോക്കി....
ചരിത്രം അന്ത:പുരത്തില്‍ കടക്കുന്നു.
ചാമരം വീശി ഒരു താള്‍ മറിച്ചു
ആ കാ‍റ്റില്‍ തിരി കെട്ടതോ
അതോ അക്ഷരങ്ങള്‍ ഇരുണ്ടിരുണ്ട് ഇരുള്‍ പരത്തിയതോ?
ആ ഇരുളില്‍ കണ്ടതു് പുസ്തകങ്ങളില്‍ നിന്നു
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ആത്മാക്കള്‍..
അവര്‍ ഭാഗ്യവാന്മാര്‍!
അവരുടെ നാമങ്ങളെ
ആഢ്യന്റെ ആര്‍ത്തിമഷിക്കറ പൂശി
കടലാസില്‍ കെട്ടിവച്ച് ആരും
ഗ്രന്ഥങ്ങളുടെ തടവറയിലാക്കിയില്ലല്ലോ...

വെള്ളിയാഴ്‌ച, ജൂൺ 29

മുഖം‌മൂടികള്‍

മുള്ളിനു പൂവു്‌,
പൂവിനു വര്‍ണ്ണം
വര്‍ണ്ണത്തിനഴകു്
അഴകിനു ഗന്ധം
മുഖം‌മൂടികള്‍!

ദൃശ്യത്തിനു വരകള്‍

വാക്കുകള്‍ വരിഞ്ഞുമുറുക്കി വരികള്‍ മുഖം‌മൂടി തീര്‍ത്തു
കവിതയുടെ അര്‍ത്ഥമുഖത്തിനും...

എനിക്കോ?
എന്റെ മുഖം‌ തന്നെ എന്റെ മുഖം‌മൂടി

ജീവിതത്തിനു പക്ഷേ മുഖവുമില്ല മുഖം‌മൂടിയുമില്ല..

വ്യാഴാഴ്‌ച, ഏപ്രിൽ 19

നഗ്നത

കൃത്രിമത്വം ഒട്ടാത്ത തൊലിയുടെ അവസ്ഥയില്‍ നിന്നും
മാംസമുടുക്കാത്ത അസ്ഥികൂടത്തിന്റെ അവസ്ഥയിലേയ്ക്കു്‌
നഗ്നത
പൊരുള്‍ തേടിപ്പോയതായിരിക്കാം....
- സൌന്ദര്യം ഉപേക്ഷിച്ചപ്പോള്‍ മാത്രം-

തിങ്കളാഴ്‌ച, ഫെബ്രുവരി 12

ഒറ്റത്തുരുത്തില്‍

ചുവരുകള്‍ മനസ്സിലു;മതിലെന്നോ പതിയിച്ച
മുഖമെല്ലാം കീറിഞാന്‍ തീകൊളുത്തി - പുക-
ച്ചുരുളൊന്നുയര്‍ന്നതിലാമുഖമോരോന്നായ്
രൂപംധരിക്കുന്നു; പിന്നെയുയരവേ
ഭൂതകാലങ്ങളില്‍ ചുറ്റിപ്പിണയുന്ന
നാഗങ്ങളാകുന്നു; പത്തിവിടര്‍ത്തുന്ന
ചോദ്യാടയാളങ്ങള്‍ ഭാവിക്കു നേര്‍തിരി-
ഞ്ഞോങ്ങുന്നു,വെന്നിലേക്കെത്തുവാന്‍ വെമ്പുന്ന
ഹര്‍ഷനിമിഷങ്ങളോടിയകലുന്നു.....

തിങ്കളാഴ്‌ച, ഫെബ്രുവരി 5

വേനലില്‍ കുളിരേകുന്നവര്‍

ഞാനെന്റെ ദു:ഖം മറന്നിടാന്‍, നിന്‍
‍മാറത്തു തലചായ്ച്ചുറങ്ങി; പക്ഷേ
നിന്നിലെ പൊള്ളുന്ന ഹൃത്തടത്തിന്‍
‍നൊമ്പരച്ചൂടറഞ്ഞില്ലയൊട്ടും!
നിലവിളിയില്ലാത്ത വേദനകള്‍,
അലമുറയില്ലാത്ത ദു:ഖങ്ങളും
കാണാത്ത ഞാന്‍ വെറുമന്ധനല്ലേ?
അറിയാത്ത ഞാനൊരു വിഡ്ഢിയല്ലേ?

വെള്ളിയാഴ്‌ച, ജനുവരി 12

ശീതീകരിച്ച ഒരു നിമിഷം

അശ്രുവീണാകെപ്പടര്‍ന്ന ചിത്രത്തിന്റെ-
യവ്യക്തനര്‍ത്ഥവര്‍ണ്ണങ്ങള്‍ പോലെ...
മരവിച്ചൊരോര്‍മ്മയില്‍ തൊട്ടപോലെ, മനം
മിഴികളില്‍ നിന്നു വേര്‍പെട്ട പോലെ....

ചൊവ്വാഴ്ച, ജനുവരി 9

മണ്ണിര എന്റെ ഗുരു

എന്റെ സ്വപ്നങ്ങള്‍ക്കു ഗുരു മണ്ണിര:
പുറം ലോകത്തിന്റെ അറപ്പുതീണ്ടിയ നോട്ടങ്ങളെ
ക്ഷണിച്ചു വരുത്താനായി മാത്രം പുറത്തുവരാതിരിക്കുക!
എന്റെ കര്‍മ്മങ്ങള്‍ക്കു്‌ ഗുരു മണ്ണിര:
കഴിഞ്ഞവയ്ക്കു നേരെ അന്ധനായിരിക്കുക!
എന്റെ വാക്കുകള്‍ക്കും ഗുരു മണ്ണിര:
നിശ്ശബ്ദനായിരിക്കുക!
കാരണം ശബ്ദം ഉന്നതങ്ങളില്‍ നിന്നു
താഴ്വാരങ്ങളിലേക്കു നിപതിക്കേണ്ടവ-ആജ്ഞയായും അശരീരിയായും!