വ്യാഴാഴ്‌ച, ഓഗസ്റ്റ് 31

രണ്ടു കവിതകള്‍

സുഹൃത്തിനു........ സ്നേഹിതനു......


ശാന്തസൌഹാര്‍ദ്ദമേ, നീയെന്‍ സതീര്‍ത്ഥ്യനില്‍
കൂടൊരുക്കാന്‍ വന്ന വെണ്‍കപോതം!

ഞാനെന്നുമെന്നും നിനക്കായി സല്ലാപ-

നെന്മണി വാരി വിതറിടുന്നു!

ദീര്‍ഘകാലം നിനക്കായുസ്സു നേരുന്നു,
നിന്‍ ചിറകേറിയ സൌമ്യതയ്ക്കും!

തിരകളേ....

എന്നെത്തിരക്കിവന്നപ്പോള്‍ കരുതി ഞാന്‍

നിങ്ങളെന്‍ സ്നേഹിതരാകുമെന്ന്..

വന്നടുത്തപ്പഴോ, തിരകളേ, നിങ്ങള്‍ക്കി-

തെന്ത്? വെറുപ്പോ? പരിഭവമോ?

ചൊവ്വാഴ്ച, ഓഗസ്റ്റ് 29

ചിലതു

ഒരു കൂട്ടത്തില്‍ തിരിച്ചറിയപ്പെടണം.ഒരു സമൂഹത്തില്‍ വേറിട്ടു നില്ക്കുന്ന ഒരാളാകണം.മനുഷ്യ സമുദായത്തില്‍ തന്നെ വ്യത്യസ്തനായ ഒരു വ്യക്തിത്വമാകണം .പക്ഷേ അതിനു മുമ്പു സ്വയം തിരിച്ചറിയണം.ഏറ്റവും കഠിനമായ ഒരു കാര്യം.

സ്വന്തം വേദനയെക്കാള്‍ സമൂഹത്തിന്റെ വേദന ഹൃദയത്തില്‍ സ്പര്‍ശിക്കുമ്പോഴാണു്‌, നമ്മള്‍ പുറന്തോടുകളില്‍ നിന്നും പുറത്തുവരുന്നതു്‌. സ്വകാര്യമായ ഭയം ഒരിക്കലും ഒരു പരാധീനത അല്ല. സ്വകാര്യമായ ധീരത ഉന്നതമാണു എന്ന വാദത്തിലും കഴമ്പില്ല. ഒരു വ്യക്തി നിഴലിലൊളിക്കുന്നതും അവന്റെ മനസ്സ് സമൂഹത്തില്‍ നിന്നു ഉള്‍വലിയുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. സാമൂഹിക പ്രശ്നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണു ഏറ്റവും വലിയ ഭീരുത്വം. ബോധത്തെ സമൂഹത്തില്‍ നിന്നും മന:പ്പൂര്‍വ്വം വേര്‍പെടുത്തി നിര്‍ത്തുന്ന ഒരാള്‍, ആരായിരുന്നാലും, അയാള്‍ എന്തിനു വേണ്ടി ജീവിച്ചാലും മനുഷ്യസമുദായത്തിനു ഒരു തരത്തിലും ഗുണകരമാവില്ല.