വ്യാഴാഴ്‌ച, ഒക്‌ടോബർ 26

ഇന്നത്തെ ശകലം

ആഹ്ലാദമെന്ന കപടസത്യം
അസ്ഥികൂടത്തിന്റെ നിത്യസ്മിതത്തില്‍ ‍ചിരംജീവിയാകുന്നു!
വിഷാദം മാംസങ്ങളില്‍ കുടിയിരുന്നു,
പിന്നെ ജീര്‍ണ്ണിച്ചു പോകുന്നു..

തിങ്കളാഴ്‌ച, ഒക്‌ടോബർ 23

വാക്കുകള്‍

‍കാതില്‍ വിതറിയ വാക്കുകള്‍ വേരിട്ടു,
വേരിട്ടു നൂറുനൂറായിരമായ്പിരി-
ഞ്ഞെല്ലാം വളര്‍ന്നുപടരുന്നതെന്നിലേ-
യ്ക്കെന്നിലെയര്‍ത്ഥങ്ങളൂറ്റിത്തഴയ്ക്കുവാന്‍!

ബുധനാഴ്‌ച, ഒക്‌ടോബർ 18

നിനക്കു ജനനമില്ല!!!!

നിനക്കു ജനനമില്ല!!!!
നീ നിന്റെ വിശപ്പു ഭക്ഷിച്ചു ജീവിച്ചു കൊള്ളണം!
നിന്റെ തടവറയില്‍ നീ സ്വതന്ത്രനായിരിക്കണം!
നിന്റെ അന്ധതയില്‍ നീ വെളിച്ചം ദര്‍ശിക്കണം!
നിന്റെ ബധിരതയില്‍ നീ മധുരഗാനങ്ങള്‍ കേള്‍ക്കണം!
നിന്റെ ശ്വാസവായു ഉച്ഛ്വാസത്തില്‍ നിന്നെടുത്തുകൊള്ളണം!
അതിനാല്‍ നിനക്കു ജനനമില്ല!!!!!!

വെള്ളിയാഴ്‌ച, ഒക്‌ടോബർ 13

ചില്ലുതടവില്‍

വിഹായസ്സിലൂടെ നീ അഭിജാതനായി പറന്നു നീങ്ങി!
നിനക്കു മേലേ സൂര്യന്‍ മാത്രം!
സൂര്യതേജസ്സു്‌ ആദരവാല്‍,
ഭൂമിയില്‍ നിന്റെ നിഴല്‍ വരച്ചു വണങ്ങി!
നിന്റെ കീഴില്‍ അവര്‍ അതു കണ്ടു അത്ഭുതം കൂറി!
നീ ചക്രവാളം കടന്നുപോയി;
ഒരു നാളെന്നോ അവരിലൊരാള്‍ നിന്നെ മണ്ണിലേക്കു കൊണ്ടുവന്നു.
ഒരു കല്‍പ്രതിമയില്‍ നീ നിശ്ചലനായി!
പിന്നെ കാലം കഴിഞ്ഞപ്പോള്‍,
കവലകളില്‍ ഇഴജന്തുക്കളുടെ പ്രതിമകള്‍, ചിത്രങ്ങള്‍!
അവയ്ക്കു താഴെ നിനക്കില്ലാതിരുന്ന നിന്റെ പേരുകള്‍!
നീയറിയാതിരുന്ന വാക്കുകള്‍!
നീയണിയാത്ത വര്‍ണ്ണങ്ങള്‍!
ഇപ്പോള്‍ നീയെന്നാല്‍ നീ വെറുത്തിരുന്നവന്‍ മാത്രം!
നിന്നെക്കണ്ടു്‌ ഭയന്നോടിയിരുന്ന ഭീരുക്കള്‍,
നിന്റെ ചരിത്രത്തെ കശാപ്പു ചെയ്താനന്ദിക്കുന്നു.
പിശാചിന്റെ ചില്ലുമേടയില്‍
‍ദൈവം സന്തോഷവാനെന്നു അവര്‍ പറയുന്നു!
അവര്‍ പടരുന്നു!
ഏതോ മാരകരോഗത്തിന്റെ വ്രണങ്ങള്‍
അങ്ങിങ്ങു നീറുന്നതു അറിയില്ലെന്നു കരുതാം!

വ്യാഴാഴ്‌ച, ഒക്‌ടോബർ 12

ഞാന്‍

മുട്ടു കുനിച്ചിതാ ഞാനിന്നു നില്ക്കുന്നു!
ലോകമേയെന്നെപ്പരിഹസിച്ചീടുക!!
കാല്‍മുട്ടില്‍ നില്ക്കുന്ന ശൈശവപ്രായമോ-
യാജ്ഞക്കു മുന്നിലടിയാള ഭാവമോ?
രണ്ടാകിലും ഞാന്‍ വെറും കളിപ്പാവ നിന്‍-
ദാഹം ശമിക്കെക്കളിയാക്ക കാലമേ..
ലേശവും ലജ്ജയില്ലീരേഴുലോകവും
കേള്‍ക്കട്ടെയെന്നുടെ ദൈന്യമാം രോദനം!

തിങ്കളാഴ്‌ച, ഒക്‌ടോബർ 9

രണ്ടു്‌ ഈരടികള്‍

1. ഇരയ്ക്കുമുന്നിലുമിരന്നു നില്ക്കണം!
ഇനിയവയ്ക്കും ശക്തിയുണ്ടേ!

*************************

2. കോട്ട പണിഞ്ഞു ഞാന്‍ തീര്‍ന്നില്ല; തീരാത്ത
തെറ്റുകളിഷ്ടികക്കൂട്ടമായ് കൂടുന്നു!