വ്യാഴാഴ്‌ച, മാർച്ച് 13

അടിമകള്‍ ഉണ്ടാകുന്നതു്

ഉള്ളില്‍ അളിഞ്ഞഴുകുന്ന ദുര്‍ഗന്ധങ്ങളെ
കെട്ടിനിര്‍ത്തി വീര്‍പ്പിച്ച വമ്പന്‍ ബലൂണുകള്‍
കാലദേശ ദിഗന്തരത്തിലുയര്‍ന്നു പൊങ്ങുന്നു
അവ വലിയ കാഴ്ചകളുടെ നിറവിനാല്‍
കണ്ണുകളെ മയക്കുന്നു
കണ്ണിനു മുന്നില്‍ മനസ്സും
മനസ്സിനു മുന്നില്‍ ബുദ്ധിയും ജിഹ്വയും കര്‍മ്മവും അടിമയാകുന്നു
ഒരടിമ അനേകം അടിമകളെ സൃഷ്ടിക്കുന്നു
അടിമകളുടെ ജനത രൂപം കൊള്ളുന്നു
ആ ജനത സ്വന്തം വലിപ്പമറിയാതെ മുട്ടിലിഴയുന്നു
അവരുടെ ചിറകുകള്‍ അവര്‍ക്കന്യമാകുന്നു
വേദനകള്‍ സ്വകാര്യമാകുന്നു
ഒരുവന്റെ തേങ്ങല്‍ അവന്റെയുള്ളില്‍ മാറ്റൊലിക്കൊണ്ട് അവനിലൊടുങ്ങുന്നു.
സ്വന്തം കുഴിമാടങ്ങള്‍ മാന്തി മാന്തി അവര്‍ കാത്തിരിക്കുന്നു
പ്രവചിക്കപ്പെട്ട മോചനത്തിന്റെ നിതാന്തമായ അടിമത്തത്തിനായ്.....

വെള്ളിയാഴ്‌ച, മാർച്ച് 7

ചോര

ചോര ചായമാണു്
നാളെ കറുക്കുന്ന സത്യവും
അറവുകത്തി ബ്രഷുകള്‍
മൂകദൈന്യതയുടെ വിശാലമായ ക്യാന്‍വാസ്
അവിടെ വരച്ചുവെച്ച വികൃതരൂപങ്ങള്‍
ജീവിതത്തിന്റെ ബാക്കിസ്വപ്നങ്ങള്‍ക്കു മേലേ
മുടിയഴിച്ചലയ്ക്കുന്ന കോമരങ്ങള്‍
ആരുടെ കണ്ണീരാല്‍ മായ്ക്കാനൊക്കും
ചുടുചോര വെന്തുപടര്‍ത്തിയ മനസ്സിലെ ചിത്രങ്ങളെ

ഞായറാഴ്‌ച, മാർച്ച് 2

മങ്ങിയ ചിത്രം

മങ്ങിച്ചുരുണ്ട നിന്‍ ചര്‍മ്മക്കടലാസില്‍
കാലവും മായ്ക്കാത്തൊരനുരാഗഗാനമു-
ണ്ടതു പണ്ടു ഞാനെന്നോ അര്‍ത്ഥമറിയാതെ
ഉന്മാദസ്വപ്നത്തില്‍ കുത്തിക്കുറിച്ചവ..
ഈണം മറന്നൊരാ പാട്ടിന്റെ വരികളെ
അര്‍ത്ഥം ചികഞ്ഞൊരു കൂട്ടിവായിക്കലില്‍
ആദ്യമായ് നിന്നെ ഞാനറിയാന്‍ ശ്രമിക്കുന്നു
ഇത്രകാലം ഞാനറിയാത്തൊതൊക്കെയും.......