ചൊവ്വാഴ്ച, സെപ്റ്റംബർ 26

പകലൊന്നു പോകുവാനായ്....

പകലൊന്നു പൊയ്ക്കോട്ടെ;
എന്നിട്ടു ജാലകം തെല്ലു തുറന്നെനി-
ക്കാകാശമാകെത്തിരയണം താരകള്‍
ശുദ്ധമാമിത്തിരി വെട്ടം ചുരത്തുന്ന-
തൊന്നു നുണയണം; ശാന്തം മയങ്ങുന്ന
കുഞ്ഞിന്റെ നിശ്വാസ നിസ്വനം കേള്‍ക്കുവാന്‍
കാതോര്‍ത്തിരിക്കണം; പകലൊന്നു പൊയ്ക്കോട്ടെ;
..............................
ഇനിയെത്ര നേരമുണ്ടിരവിന്‍ വരവിനായ്?

വെള്ളിയാഴ്‌ച, സെപ്റ്റംബർ 22

ഇരകള്‍

അറിഞ്ഞീല ഞാ;നെന്റെ
യാത്രത്തീവണ്ടിയിന്നു
ഹനിച്ചൊരമ്മയേയും
രണ്ടു പൈതങ്ങളെയും!
പിന്നെയെന്‍ സ്വപ്നത്തില്‍ വ-

ന്നടക്കം ചൊല്ലിയാരോ
"നിന്‍ കീഴിലമര്‍ന്നുപോം
പാവങ്ങളാണു ഞങ്ങള്‍!
നീയൊരു കശാപ്പുവാള്‍!
ജീവിതം ബലിക്കല്ലും!
എത്രയോ കുരുതി; നീ-
യറിഞ്ഞോയല്ലാതെയോ!
"താപമില്ലെന്നില്‍ പശ്ചാ-
ത്താപവുമില്ലയിപ്പോള്‍
ശബ്ദവുമില്ല, വാക്കി-
ലിരകള്‍ ജയിച്ചോട്ടെ!

ബുധനാഴ്‌ച, സെപ്റ്റംബർ 20

ഞാനൊന്നു കണ്ണടച്ചപ്പോള്‍....

പെട്ടെന്നു ഞാന്‍ കണ്ട ചിത്രങ്ങളില്‍ നിന്നു
വര്‍ണ്ണങ്ങളെല്ലാമലിഞ്ഞു പോയി!
എന്നില്‍ ലയം കൊണ്ട ശോകഗാനത്തില്‍ നി-
ന്നിക്ഷണം രാഗം കൊഴിഞ്ഞുപോയി!
ശില്പങ്ങള്‍ രൂപം വെടിഞ്ഞു പൊടുന്നനെ
കല്‍ക്കൂട്ടമായ് വീണടിഞ്ഞു താഴെ!
മണ്‍ചെരാതിന്‍ തിരി വിട്ടുപോയ് ദീപങ്ങള്‍!!
പ്രാപഞ്ചികാഭയും മങ്ങിമാഞ്ഞോ?
(1999)