ചൊവ്വാഴ്ച, സെപ്റ്റംബർ 26

പകലൊന്നു പോകുവാനായ്....

പകലൊന്നു പൊയ്ക്കോട്ടെ;
എന്നിട്ടു ജാലകം തെല്ലു തുറന്നെനി-
ക്കാകാശമാകെത്തിരയണം താരകള്‍
ശുദ്ധമാമിത്തിരി വെട്ടം ചുരത്തുന്ന-
തൊന്നു നുണയണം; ശാന്തം മയങ്ങുന്ന
കുഞ്ഞിന്റെ നിശ്വാസ നിസ്വനം കേള്‍ക്കുവാന്‍
കാതോര്‍ത്തിരിക്കണം; പകലൊന്നു പൊയ്ക്കോട്ടെ;
..............................
ഇനിയെത്ര നേരമുണ്ടിരവിന്‍ വരവിനായ്?

വെള്ളിയാഴ്‌ച, സെപ്റ്റംബർ 22

ഇരകള്‍

അറിഞ്ഞീല ഞാ;നെന്റെ
യാത്രത്തീവണ്ടിയിന്നു
ഹനിച്ചൊരമ്മയേയും
രണ്ടു പൈതങ്ങളെയും!
പിന്നെയെന്‍ സ്വപ്നത്തില്‍ വ-

ന്നടക്കം ചൊല്ലിയാരോ
"നിന്‍ കീഴിലമര്‍ന്നുപോം
പാവങ്ങളാണു ഞങ്ങള്‍!
നീയൊരു കശാപ്പുവാള്‍!
ജീവിതം ബലിക്കല്ലും!
എത്രയോ കുരുതി; നീ-
യറിഞ്ഞോയല്ലാതെയോ!
"താപമില്ലെന്നില്‍ പശ്ചാ-
ത്താപവുമില്ലയിപ്പോള്‍
ശബ്ദവുമില്ല, വാക്കി-
ലിരകള്‍ ജയിച്ചോട്ടെ!

ബുധനാഴ്‌ച, സെപ്റ്റംബർ 20

ഞാനൊന്നു കണ്ണടച്ചപ്പോള്‍....

പെട്ടെന്നു ഞാന്‍ കണ്ട ചിത്രങ്ങളില്‍ നിന്നു
വര്‍ണ്ണങ്ങളെല്ലാമലിഞ്ഞു പോയി!
എന്നില്‍ ലയം കൊണ്ട ശോകഗാനത്തില്‍ നി-
ന്നിക്ഷണം രാഗം കൊഴിഞ്ഞുപോയി!
ശില്പങ്ങള്‍ രൂപം വെടിഞ്ഞു പൊടുന്നനെ
കല്‍ക്കൂട്ടമായ് വീണടിഞ്ഞു താഴെ!
മണ്‍ചെരാതിന്‍ തിരി വിട്ടുപോയ് ദീപങ്ങള്‍!!
പ്രാപഞ്ചികാഭയും മങ്ങിമാഞ്ഞോ?
(1999)

വ്യാഴാഴ്‌ച, ഓഗസ്റ്റ് 31

രണ്ടു കവിതകള്‍

സുഹൃത്തിനു........ സ്നേഹിതനു......


ശാന്തസൌഹാര്‍ദ്ദമേ, നീയെന്‍ സതീര്‍ത്ഥ്യനില്‍
കൂടൊരുക്കാന്‍ വന്ന വെണ്‍കപോതം!

ഞാനെന്നുമെന്നും നിനക്കായി സല്ലാപ-

നെന്മണി വാരി വിതറിടുന്നു!

ദീര്‍ഘകാലം നിനക്കായുസ്സു നേരുന്നു,
നിന്‍ ചിറകേറിയ സൌമ്യതയ്ക്കും!

തിരകളേ....

എന്നെത്തിരക്കിവന്നപ്പോള്‍ കരുതി ഞാന്‍

നിങ്ങളെന്‍ സ്നേഹിതരാകുമെന്ന്..

വന്നടുത്തപ്പഴോ, തിരകളേ, നിങ്ങള്‍ക്കി-

തെന്ത്? വെറുപ്പോ? പരിഭവമോ?

ചൊവ്വാഴ്ച, ഓഗസ്റ്റ് 29

ചിലതു

ഒരു കൂട്ടത്തില്‍ തിരിച്ചറിയപ്പെടണം.ഒരു സമൂഹത്തില്‍ വേറിട്ടു നില്ക്കുന്ന ഒരാളാകണം.മനുഷ്യ സമുദായത്തില്‍ തന്നെ വ്യത്യസ്തനായ ഒരു വ്യക്തിത്വമാകണം .പക്ഷേ അതിനു മുമ്പു സ്വയം തിരിച്ചറിയണം.ഏറ്റവും കഠിനമായ ഒരു കാര്യം.

സ്വന്തം വേദനയെക്കാള്‍ സമൂഹത്തിന്റെ വേദന ഹൃദയത്തില്‍ സ്പര്‍ശിക്കുമ്പോഴാണു്‌, നമ്മള്‍ പുറന്തോടുകളില്‍ നിന്നും പുറത്തുവരുന്നതു്‌. സ്വകാര്യമായ ഭയം ഒരിക്കലും ഒരു പരാധീനത അല്ല. സ്വകാര്യമായ ധീരത ഉന്നതമാണു എന്ന വാദത്തിലും കഴമ്പില്ല. ഒരു വ്യക്തി നിഴലിലൊളിക്കുന്നതും അവന്റെ മനസ്സ് സമൂഹത്തില്‍ നിന്നു ഉള്‍വലിയുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. സാമൂഹിക പ്രശ്നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണു ഏറ്റവും വലിയ ഭീരുത്വം. ബോധത്തെ സമൂഹത്തില്‍ നിന്നും മന:പ്പൂര്‍വ്വം വേര്‍പെടുത്തി നിര്‍ത്തുന്ന ഒരാള്‍, ആരായിരുന്നാലും, അയാള്‍ എന്തിനു വേണ്ടി ജീവിച്ചാലും മനുഷ്യസമുദായത്തിനു ഒരു തരത്തിലും ഗുണകരമാവില്ല.