ഞായറാഴ്‌ച, ഡിസംബർ 17

പിഴവുകള്‍

മാസമെത്താതെ യൌവ്വനത്തെ
പെറ്റു കൌമാര വിഭ്രമം!
ഗ്രീഷ്മമാസത്തണലണഞ്ഞു
ശൈത്യരാവിന്‍ കിനാവുകള്‍!
വീഥിയല്ലാ വീഥിതേടിയ
സത്യസൌന്ദര്യയാത്രികര്‍!
നേരിലും നേരത്തിലും ഞാന്‍
‍കണ്ടതെത്ര പിഴവുകള്‍!

വ്യാഴാഴ്‌ച, ഡിസംബർ 14

എനിക്കു വേണ്ടാത്തവ

നിമിഷങ്ങളെ മോഹമുത്തുകളാക്കി ഞാന്‍
‍കോര്‍ക്കുവാനാകാതെ ദൂരേയ്ക്കെറിഞ്ഞ,വ-
യാരോ പെറുക്കിയെടുത്തുപോട്ടെ!;യതു-
മല്ലെങ്കില്‍ മറവി തന്‍ ചേറ്റില്‍പ്പുതയട്ടെ!

ചൊവ്വാഴ്ച, ഡിസംബർ 12

മരുഭൂമികള്‍ തേങ്ങുന്നില്ല

മാരിയില്ലെങ്കിലും
വിണ്ടുവെടിച്ചില്ല
തേങ്ങിയില്ല
കൊടും ചൂടിനെയൊട്ടും ഭയന്നുമില്ല.
നീണ്ടുനിവര്‍ന്നുകൊണ്ടാരെയും കൂസാതെ,
എന്നും ചിരിക്കുന്നു.
എത്ര കഠിനമാണെങ്കിലുമെത്രയോ
സുന്ദര സ്വപ്നങ്ങളെ
പിന്നെ,പ്രകൃതിതന്നത്യപൂര്‍വ്വങ്ങളെയൊക്കെയും
പോറ്റുന്നു..
ആരോടുമൊന്നുമിരക്കാതെ..
തേങ്ങുകയില്ലയീ മരുഭൂമികള്‍...

വെള്ളിയാഴ്‌ച, ഡിസംബർ 8

നല്ലതു്‌ എന്ന സങ്കല്പം

നിത്യം പുലര്‍ച്ചെ വിടരും സുമങ്ങളോ-
ടില്ലെനിക്കിന്നല്പമിമ്പമോ കമ്പമോ!
എത്ര വിദൂരയാണെങ്കിലും ശ്രേഷ്ഠമാ-
മൊന്നതൊരൊറ്റ ജന്മത്തിന്റെ സാഫല്യ-
മാകണം; പിന്നാലെയെത്തും വസന്തങ്ങ-
ളാദിവ്യഗന്ധം സ്മരിച്ചേ മടങ്ങാവൂ..
........................
വര്‍ഷങ്ങള്‍ കൂടിയുദിച്ചെന്നിരിക്കിലും
തേജസ്വിയായി ജ്വലിക്കണം താരകം!

തിങ്കളാഴ്‌ച, ഡിസംബർ 4

ഒരു സായാഹ്നം

ആവി പറക്കുന്ന ചിക്കന്‍ മസാലപ്പടം
ചെന്നായക്കാട്ടിലൊരിടത്തൊളിച്ചിരുന്നു നുണഞ്ഞു.
പിന്നെ കണ്ണുരുട്ടി അലറിപ്പായുന്ന
മൃഗങ്ങള്‍ക്കിടയിലൂടെ നൂണു്‌ മണിയറയിലെത്തി.
അദൃശ്യമായ തടവറയില്‍ നിന്നു ദൃശ്യമായ തടവറയിലേക്കു്‌..
അവിടെ, കമ്പ്യൂട്ടര്‍ സുന്ദരിയുടെ തരളതയില്‍
മനസ്സും ശരീരവും ബാധകള്‍ക്കു വിട്ടുകൊടുത്തു.
പിന്നെ,തണുത്ത വിദേശനിര്‍മ്മിത വാതത്തില്‍
വിളറി പിടിച്ച മധുസമുദ്രത്തില്‍ ആടിയുലഞ്ഞു,
നിദ്രയുടെ തീരങ്ങളിലേക്കു...
ദിശ തെറ്റിയ പായ്കപ്പലായ്....
ഇപ്പോള്‍, സ്വപ്നങ്ങളുടെ കടല്‍ക്കാക്കകള്‍ ഉണരുന്നനേരം..
ഓര്‍മ്മകളുടെ നശിച്ച കലമ്പലല്ലാതെ ,
നിരര്‍ത്ഥകങ്ങള്‍ക്കു മീതേ
വ്യര്‍ത്ഥത കൊണ്ടഭിഷേകം ചാര്‍ത്തലല്ലാതെ,
ഇവറ്റകള്‍ക്കു മറ്റൊന്നുമില്ലേ ശബ്ദിക്കാന്‍?
ഒരു സുഖനിമിഷമെങ്കിലും നിശ്ശബ്ദതയിലേക്കു
ഭാഷാന്തരം നടത്തിക്കിട്ടിയിരുന്നെങ്കില്‍!!!